Thursday, December 30, 2010

20 മെയ് 2004

വെറുതെയിരുന്നപ്പോള്‍ ഞാന്‍ ഒരു കഥയെഴുതി തീര്‍ത്തു.
"മാലാഖ" യെന്ന് അതിന് പേരിട്ടു.
നാളെ പകര്‍ത്തിയെഴുത്ത് തുടങ്ങണം.
ദേവരാജന്‍സാര്‍‍ കഥ വായിച്ചു.
നല്ല അഭിപ്രായം പറഞ്ഞു.
നാരായണനോട് കഥയുടെ സാരാംശം പറയുകയും ചെയ്തു.
അവനും അതിഷ്ടപ്പെട്ടു.
അങ്ങനെയിരിക്കെയാണ് ദേവരാജന്‍സാറിന്റെ പ്രവചനം വന്നത്.
അദ്ദേഹം എന്റെ കാല്‍ സസൂക്ഷ്മം വീക്ഷിച്ചു.
"വെച്ചടി കയറ്റമാ".
സന്തോഷം. പക്ഷെ പുളു.
"അല്ലെങ്കില്‍ എഴുതി വച്ചോ ഞാന്‍‌ പയുന്നത് സംഭവിച്ചിരിക്കും."
ഞാന്‍‌‍ ചിരിച്ചു.
"നിങ്ങളില്‍ ഒരുപാട് ലക്ഷണങ്ങളുണ്ട്. പത്തു വര്‍‍‌ഷത്തിനുള്ളില്‍ നിങ്ങള്‍ വലിയൊരു പൊസിഷനിലെത്തും."
എവിടുന്ന്?
"സാഹിത്യത്തിലൂടെയൊക്കെ നിങ്ങളൊരുപാട് വളരും."
സന്തോഷം. മുഖസ്തുതിയാണെങ്കിലും!
അനന്തരം ഞങ്ങള്‍ ബഷീറിന്റെ കല്യാണത്തിനു പോയി.
നായനാര്‍ മരിച്ചതു കാരണം ഇന്ന് ഓഫീസ് ലീവയിരുന്നു.

Tuesday, December 28, 2010

12 ഏപ്രില്‍ 2004

നാലരയ്ക്ക് ഉണര്‍ന്നു.
ഡയറി എഴുതി.
സാധനസാമഗ്രികള്‍ എടുത്ത് ആറുമണിയുടെ ബസ്സില്‍ കയറി കാഞ്ഞങ്ങാടേയ്ക്ക്.
പ്രേമനെ കണ്ടു.
അവിടെനിന്നും ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ കാസര്‍ഗോഡ്.
മൂത്രശങ്ക തീര്‍‌ത്ത് കുമ്പളയിലേക്ക്.
ഞാന്‍ കെ. എസ്. ആര്‍.ടി. സി. സ്റ്റാന്റില്‍‍ നിന്നുമാണ് കയറിയത്. പ്രൈവറ്റ് സ്റ്റാന്റില്‍ ചെന്നപ്പോള്‍ ഏഴു പെണ്‍കുട്ടികള്‍ ബസ്സിലേയ്ക്ക് ഇരച്ചു കയറി. ഞാന്‍ പുറകിലത്തെ സീറ്റില്‍ ഏകന്‍; മറ്റൊരു സീറ്റും ഒഴിവില്ല. അവര്‍ ഏഴു പേരും "എന്റെ" സീറ്റില്‍ ഇരുന്നു.
ഞാന്‍ ഒരു വശത്തു ഞെരുങ്ങിപ്പോയി. എന്നെ തൊട്ടിരുന്ന പെണ്‍കുട്ടി ചിരിച്ചു. ഞാനും ചിരിച്ചു. എനിക്കൊന്നും സംസാരിക്കാന്‍ ഇല്ലായിരുന്നു. അവരും ഒന്നും സംസാരിച്ചില്ല. അവര്‍ മംഗലാപുരത്തേക്ക് പോവുകയാണ്. അവര്‍ എന്നേപ്രതി എന്തോ കമന്റുകള്‍ പറഞ്ഞു ചിരിച്ചു.
ഇറ്ങ്ങാന്‍നേരം ഒരു പെണ്‍കുട്ടി പറഞ്ഞു.
"പാവത്തെ ഞെക്കി ഞെക്കി കുമ്പളയില്‍ ഇറക്കിവിട്ടു."
ഞാനത് കേട്ടതായി ഭാവിച്ചില്ല.
ഇനിയവര്‍ ഞെങ്ങിഞെരുങ്ങാതെ സുഖമായി യാത്രചെയ്തുകൊള്ളട്ടെ. ഞാന്‍ പടിയില്‍നിന്ന് ഇറങ്ങാന്‍‌നേരം അവരെയാകെ ഒന്നു നോക്കി.
തൊട്ടിരുന്ന പെണ്‍കുട്ടി ഒരു ചിരി തന്നു.
ഞാന്‍‌ ചിരിച്ചില്ല
ഞാന്‍ ഇറങ്ങി.
ബസ്സിലേയ്ക്ക് മറ്റൊരു ജനക്കൂട്ടം ഇരച്ചു കയറി.