Sunday, August 22, 2010

24 march 2004

മലയാളമനോരമ ദിനപത്രത്തില്‍ എം. മുകുന്ദന്‍ എഴുതുന്ന കോളം വായിച്ചു.
സ്ത്രീകഥാപാത്രങ്ങളോട് എഴുത്തുകാരനു തോന്നാവുന്ന പ്രണയവും രതിയും. അതായിരുന്നു വിഷയം. ഇടയ്ക്ക് വായനക്കാരനും ചര്‍ച്ചാഹേതുവാകുന്നുണ്ട്.
ഞാനെഴുതിയ കഥകളിലെ നായികമാരോട് എനിക്കും പ്രണയം തോന്നിയിട്ടുണ്ട്. (ദൈവകൃപയാല്‍ കഥകളൊന്നും വെളിച്ചം കണ്ടിട്ടില്ല. ഭാഗ്യം!)
ഞാന്‍ അവളോടൊപ്പം നടന്നു.
അവളോടൊപ്പം പുഴവക്കിലിരുന്നു കാറ്റുകൊണ്ടു.
ചില രാത്രിയില്‍ ശക്തമായ അഭിനിവേശത്തോടെ വാരിപ്പുണര്‍ന്നു.
മാത്രവുമല്ല.
ഞാനവള്‍ക്ക് പലരോടും സാമ്യം കല്പിച്ചു.
അവള്‍ കഥാപാത്രമായതില്‍ ദുഃഖിക്കുകയും ചെയ്തു.
മൈമുനയെ ഞാനും കണ്ടു.
ഞാനുമറിഞ്ഞു.
അവളുടെ നീലഞരമ്പോടിയ കൈകളില്‍ ഒന്നു തൊടുകയും ചെയ്തു.
ഒ. വി വിജയന്‍ 'വിശാലാക്ഷീ' എന്നു വിളിച്ചപ്പോള്‍ ഞാനും വിളിച്ചു.
ആമിനയെ കണ്ടു.
കഥാപാത്രങ്ങളോടുള്ള പ്രണയത്തിന്റെ കഥ പിന്നെയും നീളുന്നു.

23 march 2004

ആദ്യ പ്രണയം പോലെ തന്നെയാണ് ആദ്യ മഴയുടെ വരവും. അനുഭൂതിയുടെ തുല്യത!
പക്ഷേ അവള്‍ രാത്രിയാണല്ലോ വന്നത്.
ഞാന്‍ ഗാഢമായ ഉറക്കത്തിലായിരുന്നു.
അവള്‍ എന്റെ ജനലോരത്തു വന്ന് കുറുകുകയും മന്ദഹസിക്കുകയും ചെയ്തു.
ഞാനുണര്‍ന്നപ്പോള്‍ അവള്‍ നിലച്ചിരുന്നു.
എനിക്കു നഷ്‌ടമായ പ്രണയം പോലെ.
നഷ്‌ടമായ അനുഭൂതി.
അവളുടെ താളത്തില്‍ കുളിച്ചുകിടന്ന ചെങ്കല്‍ പാറകള്‍ക്കും. പാതയോരങ്ങള്‍ക്കും നവോന്‌മേഷം.
കാഴ്ച്ചയുടെ നിറവിലേയ്ക്ക് വെയില്‍ കനത്തപ്പോള്‍ പരന്ന മ്ലാനത ഈറനണിഞ്ഞ് തുളസികതിര്‍ ചൂടി എന്നിലേയ്ക്കു വന്ന ആദ്യ പ്രണയിനിയുടെ അന്ത്യമായി പരിണമിച്ചു.
ഞാന്‍ അവളെയും
അവള്‍ എന്നെയും കണ്ടില്ല.
അവള്‍ പോയിക്കഴിഞ്ഞപ്പോള്‍;
താഴെ വീണു കിടന്ന തുളസിക്കതിരില്‍
കാല്‍ പതിഞ്ഞപ്പോള്‍;
ഞാനറിഞ്ഞു. ചോര!
നഷ്‌ടബോധത്തിന്റെ രക്‌തം!
മഴ പിന്നെയും വരുന്നു
പുതുമകളുമായി എത്രയെത്ര പുതുമഴകള്‍!
ഞാനറിയാതെ എന്നെയറിയാതെ...
ഗാഢമായ ഉറക്കത്തില്‍ പ്രൗഢമായ പുഞ്ചിരിയുമായി അവള്‍ വരുന്നു.
പകല്‍ വെളിച്ചത്തിലെ അവളുടെ ചിരിക്കുമുമ്പില്‍ ഇളിഭ്യനും, നിസ്സഹായനുമായി ഞാന്‍ കുടപിടിച്ച് നീങ്ങുന്നു.