Sunday, July 25, 2010

march 12 2004

ഞാന്‍ കരുതുന്നു.
അയാല്‍ നല്ല മനുഷ്യനാണ്.
സേവ്യര്‍‍ മേസ്തിരി.
കണക്കുകളുടെ കടലാസുതുണ്ടുപരതുമ്പോള്‍ ഇരുന്നൂറുരൂപ എനിക്കു നഷ്ടപ്പെട്ടു.
കാറ്റിന്റെ സിരകളിലൂടെ അത് ബില്‍ഡിംഗിനു താഴേയ്ക്ക് വീണു.
ഏതോ തലപൊളിക്കുന്ന കണക്കുകളുടെ കളിയായതിനാല്‍ ഞാന്‍ അറിഞ്ഞില്ല.
അതയാള്‍ക്ക് കിട്ടി.
അതു തിരികെ ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. കാരണം ആ ഇരുന്നൂറു രൂപയ്ക്ക് അര്‍‍ത്ഥങ്ങള്‍ പലതായിരുന്നു.
ഉച്ചയ്ക്ക് അയാള്‍ കല്ലുകെട്ടിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു.
'നിങ്ങളെപ്പോലത്തെ സത്യസന്ധരെ ഈ ലോകത്തു കാണുക ബുദ്ധിമുട്ടാണ്.'
അയാള്‍ ചിരിച്ചു.
വൈകുന്നേരം പറഞ്ഞു.
'നിങ്ങളെ മറക്കില്ല.'- ഞാന്‍.
'ഏയ് അതിന്'-
അയാള്‍ എന്റെ ദേഹത്തു തട്ടി.
അങ്ങനെയല്ല. നിങ്ങളെ മറക്കില്ലെന്ന് പറഞ്ഞുവെന്നേയുള്ളു.
'ശരി.'
'ശരി.'
ജീവിതത്തില്‍ സത്യസന്ധരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്.
കണ്ടെത്തുമ്പോള്‍ ആസ്വദിക്കുകയെന്നതും.
ഇനി.
നാളെ.
നാളെയുടെ 'വക്രത' എന്നെ കരയിപ്പിക്കുന്നു.

Saturday, July 24, 2010

march 11 2004

അങ്ങനെ ഒരു നീണ്ട ദിനം കുഴപ്പങ്ങളൊന്നുമില്ലാതെ പോയി.
മലയാള മനോരമ ദിനപത്രത്തില്‍ വരുന്ന കെ. ജെ യേശുദാസിന്റെ കോളം വായിക്കാറുണ്ട്.
ഭക്തിയെപ്പറ്റിയും ദൈവത്തെപ്പറ്റിയും മതത്തെക്കുറിച്ചും അയാള്‍ നന്നായി എഴുതുന്നുണ്ട്.
ഓരോരോ ജല്പനങ്ങള്‍.
അന്തരാത്മാവില്‍ തിളയ്ക്കുന്ന കുറ്റപ്പെടുത്തലുകളിലാണല്ലോ ഓരോരുത്തരിലും യുക്തി ജനിക്കുന്നത്.
സത്യസന്ധമായ എഴുത്ത്.
സത്യമായ കണ്ടെത്തലുകള്‍.
പക്ഷെ, ഏതു പംക്തിയിലും ഏതു വേദിയിലും കെ. ജെ. യേശുദാസിന് മതസൗഹാര്‍ദ്ദത്തെക്കുറിച്ചു മാത്രമേ പറയാനുള്ളു.
ഏക ദൈവം. ഏക മതം. ഒരു വിശ്വാസം.
ചിലപ്പോള്‍ കടുത്ത ഈശ്വര വിശ്വസിയും ചിലപ്പോള്‍‍ നേര്‍ത്ത നിരീശ്വര വാദിയമാകുന്നു ഗന്ധര്‍വന്‍.
ഇന്നലെ വരെ യേശുദാസിനെ ഒരസാധാരണ മനുഷ്യനായാണ് ഞാന്‍ കണ്ടത്.
എന്നാലിന്ന് അസാധാരണ പാവം മനുഷ്യനായാണ് കാണന്നത്.
പാട്ടിലെ ഈ അസാധാരണത്വം ഒഴിച്ചാല്‍ ഏതാണ്ട് എന്നെപ്പോലെയൊക്കെത്തന്നെ.
'വ്യാഴ കാഴ്ച്ച'യ്ക്ക് നന്ദി.

മാര്‍ച്ച്‌ 5 2004

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്താനില്‍ പോയാലെന്ത്, പോയില്ലെങ്കിലെന്ത്?
അതല്ല കാര്യം.
കാര്യമിപ്പോള്‍ ഇന്ത്യ തിളങ്ങുന്നു എന്നതാണ്.
ഇന്ത്യ കത്തുന്നു എന്നതല്ലെ ശരി.
ഏകദേശം കത്തി തീര്‍ന്നു. അതുകൊണ്ടാവണം
ഇപ്പോള്‍ കനല്‍ കട്ടകള്‍ ബാക്കിയായി.
ഗുജറാത്തിലും മറ്റുമൊക്കെ...
രാജ്യത്താകമാനം ചാരവും-
തിളങ്ങുന്ന മതേതരത്വം കത്തിത്തീര്‍ന്ന് സ്പര്‍ദ വേരൂന്നിയ മരത്തിന് വളമായി തിളങ്ങുന്ന ചാരം.

Thursday, July 22, 2010

march 1 2004

കല്പ്പണി മേസ്തിരി സോജര്‍ സൈമണ്‍ ക്രിസ്റ്റോ ചോദിച്ചു, "എന്താണ് താങ്കള്‍ എപ്പൊഴുമിങ്ങനെ ചിന്തിച്ചു നടക്കുന്നത്?
ഞാന്‍ പറഞ്ഞു. "ലോകപ്രശസ്തരെല്ലാം ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരായിരിക്കണം."
മിസ്റ്റര്‍ സൈമണ്‍ ക്രിസ്റ്റോ ചിരിക്കുന്നു.
ഒപ്പം പാഞ്ചന്‍ ക്രാസ്തയും തോമസ് ക്രാസ്തയും.
ഞാന്‍ വിശദീകരിച്ചു.
"ഞാന്‍ ചിലപ്പോഴൊരു ശാസ്ത്രഞ്ജന്‍, കവി, മൊത്തത്തിലൊരു സാഹിത്യകാരന്‍, ചിന്തകന്‍ ഒക്കെ ആകേണ്ട ആളായിരുന്നിരിക്കണം.
സാഹചര്യങ്ങളുടെ സമ്മര്‍ദം എന്നെയിങ്ങനെ ചിന്തിച്ചു നടക്കുന്നവന്‍ മാത്രമാക്കി മാറ്റി."
വളരെ നേരത്തേ പാട കെട്ടി പറ്റിച്ച ഉറക്കം രാവിലെ മുതല്‍ എന്നില്‍ ക്ഷീണമായി ഭവിച്ചു കൊണ്ടിരുന്നു.
എട്ടു മണിക്കു സൈറ്റില്‍.
സെല്ലാര്‍ ഫ്ലോര്‍ കോണ്‍ക്രീറ്റ് ഉണ്ടായിരുന്നു.
വാട്ടര്‍ ലെവല്‍ അവിടെ വല്ലാത്ത പ്രെശ്നമായിരുന്നു.
'ആറിഞ്ചിടം', 'ഒരിഞ്ചിടം', 'ഇഞ്ചില്ലാത്തിടം'.
അങ്ങനെ കുഞ്ഞും നാളില്‍ പഠിച്ച ഇഞ്ചുപടി പട്ടിക പോലും തികട്ടി വന്ന സമയം.
എന്തു ചെയ്യണമെന്നറിയാതെ
കാക്കയുണ്ടോ? മയിലുണ്ടോ? കുയിലുണ്ടോ?
മുയലുണ്ടോ എന്നു നോക്കിയിരിക്കെ
ആള്‍ക്കാര്‍ ഓട്ടം തുടങ്ങി.
കോണ്‍ക്രീറ്റ് പണിക്കാരും ഞാനും ഒഴികെ ബാക്കിയെല്ലാവരും ഓടി.
ഓട്ടത്തിന്‍ കഥ അറിയാതെ കോങ്ക്രീറ്റ് തുടങ്ങിക്കൊള്ളാന്‍ ഞാന്‍ ഓഡര്‍ കൊടുത്തു.
ഉടനടി രക്ഷകനെപ്പോലെ പ്രദീപ് സാര്‍ അവതരിച്ചു. ആഴങ്ങളും ആഴപ്പരപ്പുകളും കണ്ടു ഞെട്ടിപ്പോയ സാര്‍ മറ്റൊരു ഉപായത്തെപ്പറ്റി ചിന്തിച്ചു തുടങ്ങി. കുഴികളില്‍ മണല്‍ നിരത്തി അതിനു മുകളില്‍ കോണ്‍ക്രീറ്റ് ഇട്ടു കൊള്ളാന്‍ സവിനയം സാര്‍ പറഞ്ഞു. ഗ്രേറ്റ് ഐഡിയ! കഥ പറഞ്ഞു കാറ്റ് കൊണ്ടിരിക്കെയാണ് ഖലീല്‍ച്ച ഓട്ട്ത്തിന്‍ രഹസ്യവുമായ് എത്തിയത്.
ഒരു ബാല്യക്കാരിപ്പെണ്ണ് മുപ്പതടി താഴ്ച്ചയുള്ള കിണറ്റില്‍ തുള്ളി.
വേനല്‍ക്കാലം തുടങ്ങിയില്ലെ... എത്രയടി വെള്ളമുണ്ടെന്ന് നോക്കാന്‍ ചാടിയതാവണം. എന്തായലും ഫയര്‍ഫോഴ്‍സ് എത്തി.
അതു കണ്ടിട്ടാണ് ലെവന്മാര്‍ ഓടിയത്.
കിണറ്റിലെന്താ തീ പിടിച്ചോ?

19 ഫെബ്രുവരി 2004

തരാമെന്നു പറഞ്ഞതു തരാതിരുന്നപ്പോള്‍ ചോദിക്കാഞ്ഞത് വലിയ കോട്ടമായിപ്പോയെന്ന് ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു.
സത്യം ഉണരട്ടെ!
ഓര്‍മ്മകള്‍ വിരിയട്ടെ.
ചിന്തകള്‍ പവിത്രമാകട്ടെ.
അങ്ങനെ പറഞ്ഞ വാക്ക് പ്രവര്‍ത്തിച്ചു ഫലിപ്പിക്കാന്‍ കെല്പുള്ളവരാകട്ടെ-എല്ലാവരും.